Sports
അഹമ്മദാബാദ്: ടി20 ലോകകപ്പ് കലാശപ്പോരിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 15 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് എന്ന നിലയിലാണ്. അർധ സെഞ്ചുറിയുമായി സഞ്ജു സാംസണും (89) ഇഷാൻ കിഷനുമാണ് (54) ക്രീസിൽ.
52 റൺസ് നേടിയ അഭിഷേക് ശർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. അഭിഷേക് 18 പന്തിലാണ് അർധസെഞ്ചറി കുറിച്ചത്. ഒന്നാം വിക്കറ്റിൽ സഞ്ജുവും അഭിഷേകും ചേർന്ന് 98 റൺസ് കൂട്ടിചേർത്തു. ട്വന്റി20 ലോകകപ്പ് ഫൈനൽ ചരിത്രത്തിൽ ആദ്യമായാണ് ഓപ്പണിംഗ് കൂട്ടുകെട്ട് 50നു മുകളിൽ സ്കോർ നേടുന്നത്.
2009 ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ പാക്കിസ്ഥാൻ താരങ്ങളായ ക്രമ്രാൻ അക്മലും ഷഹസൈബ് ഹസനും ചേർന്ന് നേടിയ 48 റൺസായിരുന്നു ഇതുവരെയുള്ള ഉയർന്ന് ഓപ്പണിങ് കൂട്ടുകെട്ട്.
സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ടീം എട്ട് മത്സരങ്ങളിൽ ഏഴ് വിജയങ്ങളുമായാണ് ഫൈനലിലെത്തിയിരിക്കുന്നത്. മിച്ചൽ സാന്റനർ നയിക്കുന്ന ന്യൂസിലൻഡ് ടീം എട്ട് മത്സരങ്ങളിൽ അഞ്ച് വിജയങ്ങൾ നേടിയാണ് കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നത്.
Sports
വഡോദര: വനിതാ പ്രീമിയര്‍ ലീഗ് കിരീടപ്പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ജേതാക്കൾ. ആദ്യം ബാറ്റ് ചെയ്ത് ഡല്‍ഹി ഉയര്‍ത്തിയ 204 റണ്‍സിന്റെ റിക്കാർഡ് വിജയലക്ഷ്യം ആറു വിക്കറ്റും രണ്ട് പന്തുകളും അവശേഷിക്കെ ആര്‍സിബി മറികടന്നു.
ബംഗളൂരുവിന്റെ തുടര്‍ച്ചയായ രണ്ടാം കിരീടമാണിത്. അർധസെഞ്ചറികൾ സ്വന്തമാക്കിയ ക്യാപ്റ്റൻ സ്മൃതി മന്ദാനയും (41 പന്തിൽ 87), ജോർജിയ വോളുമാണ് (54 പന്തിൽ 79) ബംഗളൂരു ഇന്നിംഗ്സിന്റെ നട്ടെല്ല്. ഡൽഹിയുടെ തുടര്‍ച്ചയായ നാലാം ഫൈനൽ തോൽവിയാണിത്.
സ്കോർ: ഡൽഹി 203/4 ബംഗളൂരു 204/4 (19.4). ഡൽഹി നിശ്ചിത ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 203 റൺസെടുത്തത്. ബാറ്റിങ്ങിനിറങ്ങിയവരെല്ലാം അവർക്കായി തിളങ്ങി ക്യാപ്റ്റൻ ജമീമ റോഡ്രിഗസ് (57) അർധസെഞ്ചുറി നേടി.
ലിസ്ലി ലീ (37), ഷഫാലി വര്‍മ (20), ലോറ വോള്‍വാര്‍ഡ് (44), ഷിനൽ ഹെൻറി (35) എന്നിവരും തിളങ്ങി. 15 പന്തുകളിൽ 35 റൺസടിച്ചു പുറത്താകാതെനിന്ന ചിനെൽ ഹെൻറിയുടെ പ്രകടനമാണ് സ്കോർ 200 കടത്തിയത്. 19-ാം ഓവറിൽ 24 റൺസാണ് ഹെൻറി ഒറ്റയ്ക്ക് അടിച്ചെടുത്തത്. സ്മൃതി മന്ദാനയെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
Sports
വഡോദര: വനിതാ പ്രീമിയര്‍ ലീഗ് കലാശപ്പോരിൽ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് 204 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് അടിച്ചെടുത്തു.
വനിതാ പ്രീമിയര്‍ ലീഗ് ഫൈനലില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. ക്യാപ്റ്റൻ ജെമീമ റോഡ്രിഗസിന്റെ (57) തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയും ലിസ്ലി ലീ (37), ഷഫാലി വര്‍മ (20), ലോറ വോള്‍വാര്‍ഡ് (44), ഷിനൽ ഹെൻറി (35) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗുമാണ് ഡല്‍ഹിയെ തുണച്ചത്.
ഡല്‍ഹിക്കായി ഓപ്പണര്‍മാരായ ലിസ്ലി ലീയും ഷഫാലി വര്‍മയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. പവര്‍ പ്ലേയില്‍ ഇരുവരും ചേര്‍ന്ന് ഡല്‍ഹിയെ 49 റണ്‍സിലെത്തിച്ചു. പിന്നീട് വന്നവർ തകർത്തടിച്ചതോടെ ഡൽഹിയുടെ സ്കോർബോർഡിൽ കൂറ്റൻ റൺസ് പിറന്നു.
Sports
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ ലോക ഒന്നാം നമ്പർ താരം കാർലോസ് അൽക്കരാസും സെർബിയൻ ഇതിഹാസം നൊവാക് ജോക്കോവിച്ചും ഏറ്റുമുട്ടും. രണ്ടാം സെമിയിൽ ഇറ്റാലിയൻ താരം യാനിക് സിന്നറിനെ കീഴടക്കിയാണ് ജോക്കോ കലാശപ്പോരിന് യോഗ്യത നേടിയത്.
സ്കോർ: 3-6,6-3,4-6,6-4,6-4. ആദ്യം മുന്നിലെത്തിയത് സിന്നറായിരുന്നുവെങ്കിലും ശക്തമായി തിരിച്ചുവന്നാണ് ജോക്കോ സെമി കടമ്പ കടന്നത്. ആദ്യ സെറ്റ് 6-3 ന് അനായാസം സിന്നർ സ്വന്തമാക്കി. എന്നാൽ രണ്ടാം സെറ്റിൽ അതേനാണയത്തിൽ ജോക്കോവിച്ച് തിരിച്ചടിച്ചു. 6-3 ന് ജോക്കോ രണ്ടാം സെറ്റ് സ്വന്തമാക്കി.
മൂന്നാം സെറ്റ് 6-4 എന്ന സ്കോറിന് സ്വന്തമാക്കി സിന്നർ വീണ്ടും മുന്നിലെത്തി. അടുത്ത രണ്ട് സെറ്റുകളും 6-4 എന്ന സ്കോറിന് നേടി ജോക്കോവിച്ച് മത്സരവും ഫൈനൽ ടിക്കറ്റും സ്വന്തമാക്കി. ഞായറാഴ്ചയാണ് ഫൈനൽ.
Sports
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസിൽ കാർലോസ് അൽക്കരാസ് ഫൈനലിൽ. അഞ്ചുസെറ്റ് നീണ്ടുനിന്ന ആവേശപ്പോരിൽ ജർമൻ താരം അലക്സാണ്ടർ സ്വരേവിനെ പരാജയപ്പെടുത്തിയാണ് അൽക്കരാസ് ഫൈനലിലെത്തിയത്.
സ്കോർ: 6-4, 7-6, 6-7, 6-7, 7-5. മത്സരത്തിന്റെ ഇടയ്ക്ക് പേശീവലിവും തളർച്ചയും അലട്ടിയെങ്കിലും അസാമാന്യമായ മനക്കരുത്തോടെ പൊരുതിയ അൽകാരസ് ജർമ്മൻ താരത്തിന്റെ വെല്ലുവിളിയെ മറികടക്കുകയായിരുന്നു. ആദ്യ സെറ്റ് 6-4 നാണ് അൽക്കരാസ് സ്വന്തമാക്കിയത്.
രണ്ടാം സെറ്റിൽ സ്വരേവ് വെല്ലുവിളിയുയർത്തിയെങ്കിലും ടൈബ്രേക്കറിൽ വീണു. 7-5 ന് ടൈബ്രേക്കർ കടന്ന അൽക്കരാസ് സെറ്റും സ്വന്തമാക്കി. മൂന്നും നാലും സെറ്റിൽ ഇരുവരും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവച്ചത്. ഇതോടെ മത്സരം വീണ്ടും ടൈബ്രേക്കറിലേക്ക് നീണ്ടു.
അവസാനം രണ്ടു സെറ്റും സ്വന്തമാക്കി സ്വരേവ് മത്സരം സമനിലയിലാക്കി. അവസാന സെറ്റ് 7-5 ന് നേടി അൽക്കരാസ് ഞായറാഴ്ച നടക്കുന്ന കലാശപ്പോരിലേക്ക് മാർച്ച് ചെയ്തു. 22കാരനായ അൽകാരസിന്റെ കരിയറിലെ എട്ടാം ഗ്രാൻഡ്സ്ലാം ഫൈനലാണിത്. നൊവാക് ജോക്കോവിച്ച്-യാനിക് സിന്നർ രണ്ടാം സെമിയിലെ വിജയികളാണ് ഫൈനലിൽ അൽക്കരാസിന്റെ എതിരാളി.
Sports
ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ഫൈനലിൽ വിദർഭയ്ക്കെതിരെ സൗരാഷ്ട്രക്ക് 318 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിദർഭ നിശ്ചിത ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 317 റൺസാണ് നേടിയത്.
അഥർവ തൈഡെയുടെ (128) സെഞ്ചുറിയും യഷ് റാത്തോഡിന്റെ (54) അർധസെഞ്ചുറിയുമാണ് അവർക്ക് തുണയായത്. ഒരു ഘട്ടത്തിൽ മൂന്നിന് 256 എന്ന നിലയിൽ നിന്നരുന്ന വിദർഭയുടെ മധ്യനിരശോഭിക്കാതെ പോയതാണ് അവർക്ക് തിരിച്ചടിയായി.
സൗരാഷ്ട്രയ്ക്കായി അൻഗുർ പൻവർ നാലും ചേതൻ സക്കാരിയായും ചിരാഗ് ജെനിയും രണ്ടുവിക്കറ്റുകൾ വീതം വീഴ്ത്തി.
Sports
നവിമുംബൈ: വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യുന്ന ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുന്നു. നിലവിൽ 39 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 223 റൺസ് എന്ന നിലയിലാണ്. ദീപ്തി ശര്‍മ (34), അമന്‍ജോത് കൗര്‍ എന്നിവരാണ് ക്രീസിൽ.
ഓപ്പണർമാരായ സ്മൃതി മന്ഥന (45), ഷെഫാലി വർമ ( 87), സെമി ഫൈനലിലെ ഹീറോ ജമിമ റോഡ്രിഗ്സ് ( 24), ഹർമൻപ്രീത് കൗർ (19) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഓപ്പണിംഗ് വിക്കറ്റിൽ സ്മൃതിയും ഷെഫാലി വർമയും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്കു നൽകിയത്.
പവർപ്ലേ അവസാനിച്ചപ്പോൾ 64/0 എന്ന നിലയിലായിരുന്നു ഇന്ത്യ. നേരത്തെ മഴയെ തുടര്‍ന്ന് വൈകിയാണ് ടോസിട്ടത്. സെമിഫൈനല്‍ കളിച്ച ടീമില്‍ നിന്ന് ഇരു ടീമുകളും ഒരു മാറ്റവും വരുത്തിയിട്ടില്ല. ഇരു ടീമുകളും ആദ്യ കിരീടം തേടിയാണ് ഇറങ്ങുന്നത്.
Sports
നവി മുംബൈ: വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തെരഞ്ഞെടുത്തു. സെമി ഫൈനൽ വിജയിച്ച ആതേ ടീമുമായിട്ടാണ് കലാശപ്പോരിന് ഇരു ടീമും ഇറങ്ങുന്നത്. മഴയെ തുടർന്നു രണ്ടു മണിക്കൂർ വൈകിയാണ് ടോസ് ഇട്ടതെങ്കിലും ഓവറുകൾ ചുരുക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും കളത്തിലിറങ്ങുന്നത്. ഇതിനുമുൻപ് രണ്ടുതവണ ഫൈനലിൽ കളിച്ചപ്പോഴും ഇന്ത്യക്ക് തോൽവിയായിരുന്നു ഫലം. അതിന്റെ മുറിവുണക്കാൻ ഇത്തവണ ജയം അനിവാര്യമാണ്.
2005ൽ ഓസ്ട്രേലിയയോടും 2017ൽ ഇംഗ്ലണ്ടിനോടുമാണ് കിരീടം അടിയറവെച്ചത്. മൂന്നാമങ്കത്തിൽ ജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഹർമൻപ്രീത് കൗറും സംഘവും. സെമിഫൈനലിൽ റിക്കോർഡ് റൺചേസോടെ ഓസ്ട്രേലിയയെ മറികടന്നത് ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്.
ടീം ഇന്ത്യ: ഷഫാലി വര്‍മ, സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, രാധാ യാദവ്, ക്രാന്തി ഗൗഡ്, ശ്രീ ചരണി, രേണുക സിങ് താക്കൂര്‍.
ദക്ഷിണാഫ്രിക്ക: ലോറ വോള്‍വാര്‍ഡ് (ക്യാപ്റ്റന്‍), ടാസ്മിന്‍ ബ്രിട്ട്സ്, അനെകെ ബോഷ്, സുനെ ലൂസ്, മരിസാന്‍ കാപ്പ്, സിനാലോ ജഫ്ത (വിക്കറ്റ് കീപ്പര്‍), ആനെറി ഡെര്‍ക്സെന്‍, ക്ലോ ട്രയോണ്‍, നദീന്‍ ഡി ക്ലര്‍ക്ക്, അയബോംഗ ഖാക്ക, നോങ്കുലുലെക്കോ മ്ലാബ.
Sports
നവി മുംബൈ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന വനിതാ ലോകകപ്പ് ഫൈനൽ മഴമൂലം വൈകുന്നു. നവി മുംബൈയിലെ ഡി.വൈ.പാട്ടീൽ സ്റ്റേഡിയം വേദിയാകുന്ന കലാശപ്പോരാട്ടം ഉച്ചയ്ക്ക് 2.30-നായിരുന്നു തുടങ്ങേണ്ടിയിരുന്നത്.
എന്നാൽ കനത്ത മഴമൂലം ടോസ് നടത്താൻ കഴിഞ്ഞില്ല. കനത്ത മഴയിൽ ഗ്രൗണ്ടിലെ ഔട്ട്ഫീൽഡിൽ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. മഴമാറിയാലും ഓവർ വെട്ടിച്ചുരുക്കിയാകും ഫൈനൽ നടക്കുക എന്നാണ് സൂചന.
ഇന്ന് ആര് ചാമ്പ്യൻമാരായാലും വനിതാ ലോകകപ്പ് ക്രിക്കറ്റിൽ അത് പുതിയ ചരിത്രമാകും. രണ്ടു തവണ ഫൈനലിൽ കാലിടറിയ ഇന്ത്യയുടെ നീലപ്പട സെമിയിൽ അവിസ്മരണീയ ജയത്തിലൂടെയാണ് ഫൈനൽ പ്രവേശനം നേടിയത്.
മറുവശത്ത് ആദ്യമായി ഫൈനൽ മത്സരത്തിനിറങ്ങുന്ന ദക്ഷിണാഫ്രിക്കയും പ്രതീക്ഷയുടെ തേരിലാണ്. സെമിയിൽ ശക്തരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ഫൈനലിൽ എത്തിയതിന്റെ ആത്മവിശ്വാസത്തിലാണവർ.
ഇന്ത്യയുടെ മൂന്നാമത്തെ ഏകദിന ലോകകപ്പ് ഫൈനലാണിത്. 2005-ലും 2017-ലുമാണ് ഇന്ത്യ ഇതിന് മുമ്പ് വനിതാ ഏകദിന ലോകകപ്പില്‍ ഫൈനല്‍ കളിച്ചത്. 2005ല്‍ നടന്ന ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്ട്രേലിയ കിരീടം നേടി. 2017ല്‍ ഇംഗ്ലണ്ടാണ് ഇന്ത്യയെ കണ്ണീരുകുടിപ്പിച്ചത്.
Kerala
ന്യൂഡൽഹി: പ്രത്യേക സമഗ്ര പരിശോധനയ്ക്ക് ശേഷം ബിഹാറിലെ അന്തിമവോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം 7.42 കോടി വോട്ടർമാരാണ് അന്തിമ വോട്ടർപട്ടികയിലുള്ളത്.
ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ 7.24 കോടി വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്. 7.89 കോടി വോട്ടർമാരായിരുന്നു ജൂൺ മാസത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 65 ലക്ഷം പേരെ ഒഴിവാക്കിയ ശേഷമായിരുന്നു ഓഗസ്റ്റിൽ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്.
പുതിയ കണക്ക് പ്രകാരം 21.53 ലക്ഷം വോട്ടർമാരെയാണ് അധികം ചേർത്തിരിക്കുന്നത്. ഓഗസ്റ്റിൽ ആദ്യം പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ നിന്ന് 3.66 ലക്ഷം പേരെ ഒഴിവാക്കിയിട്ടുണ്ട്. എസ്ഐആറിന് മുമ്പുള്ള വോട്ടർപട്ടികയിൽ നിന്ന് 48 ലക്ഷം പേരെ ഒഴിവാക്കി.
കരട് പട്ടികയിലെ കടുംവെട്ടിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ആധാർ കൂടി തിരിച്ചറിയൽ രേഖയായി അംഗീകരിക്കണമെന്ന സുപ്രീംകോടതി നിർദേശത്തിന് പിന്നാലെയാണ് കൂടുതൽ വോട്ടർമാരെ അന്തിമ പട്ടികയിൽ കമ്മീഷൻ ഉൾപ്പെടുത്തിയത്.
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഒക്ടോബര്‍ നാല്, അഞ്ച് തീയതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പറ്റ്ന സന്ദര്‍ശിക്കും. അടുത്ത ആഴ്ചയോടെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.